കാഞ്ഞിരപ്പള്ളി: നൃത്തച്ചുവടുകളാൽ കാണികളെ വിസ്മയിപ്പിച്ച് ഒരു ജില്ലാ ജഡ്ജി. നാട്യകലയുടെ മനോഹര ഭാവങ്ങൾ ആകർഷകമായി അവതരിപ്പിച്ചാണ് കോട്ടയം ജില്ലാ ജഡ്ജി റോഷൻ തോമസ് കാണികളുടെ മനം കവർന്നത്. കോട്ടയം ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്‍റെ ഭാഗമായിട്ടാണ് റോഷൻ തോമസ് ഭരതനാട്യം അവതരിപ്പിച്ച് പ്രശംസ നേടിയത്. തിരക്കേറിയ ഒൗദ്യോഗിക ജീവിതത്തിനിടയ്ക്കും നൃത്തത്തെ സ്നേഹിക്കുകയും പരിശീലനത്തിനു സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട് ഈ ന്യായാധിപ. ഈരാറ്റുപേട്ട പോക്സോ കോടതിയിൽ ജില്ലാ ജഡ്ജിയുടെ എല്ലാ ചുമതലകളും വഹിക്കുന്നതിനൊപ്പമാണ് ഡാൻസ് പരിശീലനം.
പൊൻകുന്നം സ്വദേശിനിയായ രുക്മിണി ടീച്ചറിന്‍റെ ശിഷ്യത്വം സ്വീകരിച്ച ജഡ്ജി റോഷൻ തോമസ് കഴിഞ്ഞ വർഷങ്ങളിൽ പൊൻകുന്നം ഗുരുദേവക്ഷേത്രത്തിലും ഭരതനാട്യം അവതരിപ്പിച്ചിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകനും കുറവിലങ്ങാട് നിധീരി കുടുംബാംഗവുമായ ഭർത്താവ് അഡ്വ. ജോണി ജോസഫിന്‍റെ പിന്തുണയാണ് റോഷന്‍റെ ആവേശം.
മക്കളായ ജോസഫും തോമസും എല്ലായിടത്തും റോഷന്‍റെ ഡാൻസ് പ്രോഗ്രാമുകൾ കാണാൻ എത്തും. പത്തനംതിട്ട തുമ്പമൺ കടവിൽ കുടുംബാംഗമാണ് ഈ 46കാരി.
ബിഎ ഇംഗ്ലീഷ് ബിരുദം രണ്ടാം റാങ്ക് നേടി പാസായ ശേഷമാണ് കേരള യൂണിവേഴ്സിറ്റിയിൽനിന്നു രണ്ടാം റാങ്കിൽ എൽഎൽബിയും ഒന്നാം റാങ്കോടെ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽഎമ്മും നേടിയത്. പഠനത്തിലും ജോലിയും ഇപ്പോൾ നൃത്തത്തിലും തന്‍റെ മികവ് അടയാളപ്പെടുത്തുകയാണ് റോഷൻ.